ഇസ്ലാമാബാദ്: ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ ലാഹോറിൽ നടക്കാനിരുന്ന റാലി അപ്രതീക്ഷിതമായി മാറ്റിവച്ചു. നവംബർ 2 ഐക്കണിക് മിനാർ-ഇ-പാകിസ്ഥാനിലാണ് റാലി നിശ്ചയിച്ചിരുന്നത്. നിരോധിത ഭീകര സംഘടനയുടെ ശക്തി പ്രകടനമായിരുന്നു പരിപാടി. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളെ അനുസ്മരിക്കുക എന്നതും റാലിയുടെ ലക്ഷ്യമായിരുന്നു. റാലിയുടെ പ്രചാരണ വീഡിയോയിൽ രക്തസാക്ഷി അനുസ്മരണത്തിന്റെ കാര്യവും പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു ലഷ്‌കർ ഇ തൊയ്ബ അംഗം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് “അമീർ-ഇ-മൊഹ്താരം” (ഹാഫിസ് സയീദിന് ലഷ്‌കർ ഭീകരർ വിളിക്കുന്ന പേര്) റാലി മാറ്റിവയ്‌ക്കാൻ തീരുമാനിച്ചതായി പറയുന്നത് കാണാം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഹാഫിസ് സയീദ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. അവസാന നിമിഷമുള്ള റദ്ദാക്കൽ നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
പാക് ചാര സംഘടനയായ ഐഎസ്ഐയും ലഷ്കറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് റാലി മാറ്റിവച്ചതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാനിൽ (ടിടിപി) നിന്നും ലഷ്കർ ഭീഷണി നേരിടുന്നുവെന്നും ഹാഫിസ് സയിദിന്റെ സുരക്ഷ മുൻനിർത്തി റാലി മാറ്റാൻ ഐഎസ്ഐ നിർദ്ദേശം നൽകിയെന്നും ചില മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















