ന്യൂഡൽഹി: ഇന്ത്യയിലുടനീളം പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 100 സൈനിക സ്കൂളുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഗുജറാത്തിലെ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാർത്ഥികൾക്ക് സായുധസേനയിലെ വിവിധ ജോലികളിൽ പ്രവേശിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു.
50 കോടി രൂപ ചെലവിൽ നിർമ്മിച്ച മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ലൈബ്രറി, കാന്റീന്‍ എന്നിവയുൾപ്പെടെ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ, സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് സൈനിക സ്കൂളുകളുടെ നിയന്ത്രണം. നിലവിൽ രാജ്യത്ത് 33 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തിൽ 18 സ്കൂളുകൾ കൂടി ഉടൻ പ്രവർത്തനം തുടങ്ങും.
ഡിഫൻസ് അക്കാദമി (NDA), ഇന്ത്യൻ നേവൽ അക്കാദമി (INA) എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും സജ്ജരാക്കുക എന്നതാണ് സൈനിക സ്കൂളുകൾ മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യം. 6,9 ക്ലാസുകളില്‍ അഖിലേന്ത്യ പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.















