ചെന്നൈ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 2.50 കോടി രൂപ വഞ്ചിച്ച കേസിൽ ചെന്നൈ അണ്ണാ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കലാനിധിക്കും ഭാര്യ രാജലക്ഷ്മിക്കുമെതിരെ പോലീസ് കേസെടുത്തു. 2001-ൽ ചെന്നൈയിലെ അണ്ണാ സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ഡോ.കലാനിധി
ചെങ്കൽപ്പേട്ട് സ്വദേശിയായ ധനശേഖരന്റെ പക്കൽ നിന്നും സർക്കാർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.50 കോടി രൂപ വഞ്ചിച്ചെന്നാണ് കേസ്. തട്ടിപ്പിന് കൂട്ടുനിന്ന ഡോക്ടർക്കും കുടുംബാംഗങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ധനശേഖരൻ ചെന്നൈയിലെ സൈദാപേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച കോടതി, കലാനിധിക്കും ഭാര്യ രാജലക്ഷ്മിക്കുമെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു.
ഇതേത്തുടർന്ന് ചെന്നൈ മൈലാപ്പൂർ പോലീസ് ആണ് കലാനിധിക്കും രാജലക്ഷ്മിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.















