ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം ഭീകരാക്രമണം നടത്തിയ ഉമർ നബി, ചാവേർ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുൻപാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ഇയാൾ സ്വയം ഫോണിൽ ചിത്രീകരിച്ച വീഡിയോ ടെലഗ്രാമിലാണ് എൻഐഎ കണ്ടെത്തിയത്.
അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെട്ടതാണ് ചാവേർ സ്ഫോടനം എന്ന വാക്കെന്ന് ഉമർ നബി വീഡിയോയിൽ പറയുന്നുണ്ട്. ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് മരിക്കാൻ ഒരാൾ തയാറെടുക്കുന്നത് രക്തസാക്ഷിത്വം വരിക്കലാണ്. ഇസ്ലാമിൽ ചാവേർ എന്നാൽ രക്തസാക്ഷിത്വം എന്നാണ് അർത്ഥമാക്കുന്നത്. ഒട്ടേറെ വാദങ്ങൾ ഇതിനെതിരായി ഇന്ന് ഉയർന്നുവന്നിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വച്ച്, പ്രത്യേക സമയത്ത് തീർത്തും പ്രത്യേകമായ സാഹചര്യത്തിൽ ഒരാൾ മരിക്കുമെന്ന് ഉറപ്പിക്കുകയും അങ്ങനെ ചെയ്യുന്നതുമാണിത്, വീഡിയോയിൽ ഉമർ നബി പറയുന്നു. ഇംഗ്ലീഷിലാണ് ഇയാളുടെ വാക്കുകൾ.
The chilling video of #Delhi suicide bomber #UmarNabi preaching a twisted, deranged version of Islam to justify mass murder should shake every conscience. Terror has no religion, only criminals who exploit faith to spill innocent blood. #India will expose the ideology, the… pic.twitter.com/HeWDTpajYG
— Rishi Suri (@rishi_suri) November 18, 2025
ചാവേറാകാൻ ഇയാൾ മുൻപ് തന്നെ തയ്യാറെടുത്തു എന്ന വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാനാണ് വീഡിയോ ചെയ്തതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
പുൽവാമ സ്വദേശിയാണ് ചാവേറായ ഡോ. ഉമർ. അന്തർമുഖനാണ് ഇയാൾ എന്നാണ് ബന്ധുക്കൾ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസമായി ഉമറിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നു. ഒക്ടോബർ 30 മുതൽ ജോലിക്ക് പോയിരുന്നില്ല. ഫരീദാബാദിനും ഡൽഹിക്കും ഇടയിൽ പതിവായി യാത്ര ചെയ്തിരുന്നു. രാംലീല മൈതാനത്തിനും സുനേരി മസ്ജിദിനും സമീപമുള്ള പള്ളികകൾ നിത്യവും സന്ദർശിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിരുന്നു.















