അമൃത്സർ: പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുള്ള ഗുണ്ടാനേതാവിനെ പഞ്ചാബ് പൊലീസ് വധിച്ചു. ഹർജീന്ദർ എന്നറിയപ്പെടുന്ന ‘ഹാരി’യെ ആണ് അമൃത്സർ പൊലീസ് വെടിവച്ചു കൊന്നത്.
അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയ ഹാരി ഒരാളെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസിന്റെ വലയിലാകുന്നത്. ഇയാൾക്ക് വിദേശ ഗുണ്ടാസംഘങ്ങളുമായും പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്‌ക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാളിൽ നിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തതായി അമൃത്സർ പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ നിന്നും ഡ്രോൺ വഴി ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ എന്നാണ് സൂചന. വെർച്വൽ നമ്പറുകൾ, വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവ വഴിയാണ് പാക് ചാരൻമാരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാളുടെ പക്കലിൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി എത്തിച്ചതായിരിക്കാമെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.















