കൊച്ചി: ശബരിമല സ്വർണക്കൊള്ളയ്‌ക്ക് സമാനമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്പോൺസർഷിപ്പിന്റെ മറവിൽ 100 കോടി തട്ടാൻ ശ്രമം നടന്നു എന്ന് വെളിപ്പെടുത്തൽ. ക്ഷേത്രത്തിന്റെ ശ്രീകോവിലും വാതിലും സ്വർണം പൂശിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ബെംഗളൂരു സ്വദേശി എത്തിയെന്ന് ദേവസ്വം മുൻ വിജിലൻസ് ഓഫീസർ ആർ.കെ ജയരാജൻ വെളിപ്പെടുത്തി.
ദേവസ്വം വിജിലൻസിന്റെ ഇടപെടലിലൂടെ തട്ടിപ്പാണെന്ന് മനസ്സിലായതോടെ ബോർഡ് അധികൃതർ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകം പള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെയാണ് സംഭവം. 2019 ലാണ് ചോറ്റാനിക്കരയിൽ ബെംഗളൂരു സ്വദേശി ഗണപതി ശ്രാവൺ എന്ന സ്പോൺസറുടെ കടന്നുവരവ്.
മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണ് അയാളെത്തിയത്. വലിയ ബിസിനസുകാരൻ എന്നാണ് പരിചയപ്പെടുത്തിയത്. ഇയാൾക്ക് ക്ഷേത്രത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ആറുമാസത്തോളം ഇയാൾ അവിടെ തുടർന്നു. എന്നാൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിന്റെ പേരിൽ പിരിവ് നടത്തി തട്ടിപ്പ് നടത്തുന്നയാളാണെന്ന് കണ്ടെത്തി. ഇയാളുടെ വിലാസവും ആസ്തിയും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ് പദ്ധതി ഒഴിവാക്കിയത്. ശബരിമലയിലെ കൊള്ളയ്‌ക്ക് സമാനമായ തട്ടിപ്പിനുള്ള ശ്രമമായിരുന്നു നടന്നത്. ഇന്നാണ് ഇതിന്റെ ഗൗരവം മനസ്സിലാകുന്നത്. അന്ന് ക്ഷേത്രം ശ്രീകോവിലിന്റെ അളവ് അടക്കം വ്യാജനും സംഘവും എടുത്തിരുന്നു എന്നും ജയരാജൻ പറഞ്ഞു.















