ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഉയർത്തിയതിന് മലയാളികളടക്കം 23 പേർ അറസ്റ്റിൽ. തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായതെന്നാണ് സൂചന. ഇവരെ ഡൽഹി പാട്യല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജൂഡീഷൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്കയച്ചു. അർബൻ നക്സലുകളുടെ നഴ്സറിയായ ജെഎൻയുവിൽ പഠിക്കുന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.
കൊടും ഭീകരനെ ചിത്രം കൈയിൽ പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതിനിടെ ഒരു വിദ്യാർത്ഥിക്ക് പരീക്ഷയുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇളവ് നൽകാൻ കോടതി വിസമ്മതിച്ചു.
ബസ്തറിൽ 76 സൈനികരെ കൊലപ്പെടുത്തിയ മാധ്വി ഹിദ്മ എന്ന കൊടും നക്സൽ ഭീകരന്റെ ചിത്രം ഉയർത്തി ആണ് ഡൽഹിയിൽ അർബൻ നക്സലുകൾ സമരം നടത്തിയത്. നവംബർ 18 നാണ് സുരക്ഷസേനയുമായുള്ള മാധ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതായി ഡൽഹി ഡിസിപി ദേവേഷ് കുമാർ മഹ്‌ല വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരുടെ പശ്ചാത്തലം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. പരിസ്ഥിതി പ്രവർത്തനത്തിന്റെ മറവിൽ തീവ്രവാദ നുഴഞ്ഞുകയറ്റമാണ് പോസ്റ്ററുകളിൽ കാണുന്നതെന്ന് ഡൽഹി വികസന മന്ത്രി കപിൽ മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക പ്രവർത്തകരായി വേഷമിടുന്ന ജിഹാദികളുടെയും നക്സലൈറ്റുകളുടെയും പുതിയ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.















