ബെംഗളൂരു: മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള തർക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടിക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ നാണക്കേടുണ്ടാക്കുന്നുവെന്നും സർക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് കോട്ടം വരുത്തുന്നുവെന്നും ഖാർഗെ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
അധികാര തർക്കം പരിഹരിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. വാക്ക് പാലിക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് ഡി കെ ശിവകുമാർ പൊതുവേദിയിൽ പറഞ്ഞിരുന്നു. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുകയായിരുന്നു.
അതേസമയം, തർക്കം അനുനയിപ്പിക്കാനുള്ള ശ്രമവും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഡിസംബർ ഒന്നിന് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രശ്നം സമവായത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.















