ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ ജമ്മുകശ്മീരിൽ തകർന്ന വീടുകളുടെ പുനർനിമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിൽ വേരുകളുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് സൗജന്യമായി വീടുകൾ നിർമിച്ച് നൽകുന്നത്. റംബാനിൽ നടന്ന ശിലാസ്ഥാപന കർമ്മം ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു.
രാജ്യം ചരിത്രം കുറിക്കുമ്പോൾ അതിന്റെ ഭാഗമാകുകയാണ് പാലക്കാട് അട്ടപ്പാടിയിൽ നിന്നുളള ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്. പാക് ആക്രമണത്തിൽ തകർന്ന വിടുകളുടെ പുനർ നിർമാണത്തെ ഒരു നിയോഗമായാണ് എച്ച്ആർഡിഎസ് കണക്കാക്കുന്നത്.
ആദ്യ ഘട്ടത്തിൽ 1,500 വീടുകളാണ് ജമ്മുകശ്മീന്റെ വിവിധ മേഖലകളിൽ പണിയുന്നത്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പ്രീഫാബ്രിക്കേറ്റഡ് സ്മാർട്ട് ഹോമുകളാണ് കുടുംബങ്ങൾക്കായി ഒരുങ്ങുന്നത്. മൂന്ന് കിടപ്പുമുറിയുള്ള വീടുകളുടെ അടുത്ത 5 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും എച്ച്ആർഡിഎസ്-ഇന്ത്യ വഹിക്കും. അടുത്ത 15 വർഷത്തേക്ക് എല്ലാ കുടുംബാംഗങ്ങൾക്കും സൗജന്യ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സംഘടന ഉറപ്പാക്കുന്നുണ്ട്.
ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. വീടുകളിൽ പശുത്തൊഴുത്ത് പോലുള്ള ജീവിതമാർഗങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. പാക് ആക്രമണത്തിൽ തകർന്ന വീടുകൾക്ക് പുറമേ പ്രകൃതി ദുരന്തത്തിൽ തകർന്ന വീടുകളും സംഘടനയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്നുണ്ട്. ശിലാസ്ഥാപന കർമ്മത്തിൽ സർക്കാർ പോലീസ് സൈനിക ഉന്നത ഉദ്യോഗസ്ഥരും എച്ച് ആർ ഡി എസിന്റെ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ അടക്കമുള്ള പ്രതിനിധികളും ഭാഗമായി. .















