എറണാകുളം: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ ആഞ്ഞടിച്ച് ഹൈക്കോടതി. പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഒരാൾ അലഞ്ഞുതിരിഞ്ഞ് നടന്നാൽ പൊലീസ് സംരക്ഷിത കസ്റ്റഡിയിലെടുക്കണെന്നും മെന്റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും കോടതി വ്യക്തമാക്കി.
സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകൻ സന്റോൺ ലാമ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. പൊലീസും എയർപോർട്ട് അധികൃതരും വിഷയത്തിൽ സമഗ്രമായ വിവരങ്ങൾ സമർപ്പിച്ച് വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു.
ഒരാൾ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്നാൽ സംരക്ഷിത കസ്റ്റഡിയിലെടുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. എന്നാൽ കളമശേരിയിലെത്തി രണ്ട് ദിവസത്തോളം സൂരജ് ലാമ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. എയർപോർട്ട് അധികൃതരുടെ ഭാഗത്ത് നിന്നും വലിയ അനാസ്ഥയാണ് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. പൊലീസും മെഡിക്കൽ കോളേജ് സൂപ്രണ്ടും ഇതിന് കൃത്യമായൊരു മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കുവൈത്തിൽ വിഷമദ്യ ദുരന്തത്തിനെ തുടർന്ന് സൂരജ് ലാമയുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ആരെയും അറിയിക്കാതെ ലാമയെ കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചൂ. കൊച്ചിയിൽ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് വീണ്ടും കാണാതായത്.















