ധാക്ക: കഴിഞ്ഞ വർഷം നടന്ന ജനകീയ പ്രക്ഷോഭത്തിനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജ്യംവിടലിനും പിന്നാലെ തെരഞ്ഞെടുപ്പിന് തയാറെടുത്ത് ബംഗ്ലാദേശ്. മുഖ്യ ഇലക്ഷൻ കമ്മീഷണർ തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. 2026 ഫെബ്രുവരി ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ബംഗ്ലാദേശ് മുഖ്യ ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിറുദ്ദീൻ പ്രതികരിച്ചു. വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഭരണസംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷണർ ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി ഖാലിജ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് സൂചന. ഇടക്കാല സർക്കാർ നിയന്ത്രണങ്ങൾ ഇല്ലാതാക്കിയതിന് ശേഷം ജമാഅത്തെ ഇസ്ലാമി പാർട്ടിയും മത്സരിച്ചേക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കുണ്ട്.















