ന്യൂഡൽഹി : ഡൽഹി കലാപത്തിന്റെ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി തേടി നൽകിയ അപേക്ഷയിലാണ് ഡൽഹി കർക്കർഡൂമ കോടതി ഇടക്കാല ജാമ്യം നൽകിയത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം അനുവദിച്ചത്. 2020ൽ നടന്ന കലാപത്തിന്റെ ഗൂഢാലോചന കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതിയും , ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.രണ്ട് വർഷം മുമ്പ് മറ്റൊരു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
ജാമ്യ കാലയളവിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. ഡിസംബർ 27നാണ് സഹോദരിയുടെ വിവാഹം. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
നേരത്തെ, സുപ്രിംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചു. തുടർന്ന്, വിശദമായ വാദം കേട്ട ശേഷം ഉമര്‍ ഖാലിദടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ സുപ്രിംകോടതി മാറ്റി.
ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തി 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.















