ന്യൂഡൽഹി: ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ എം റിയാസ് ഹമീദുള്ളയെയാണ് ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്.
സെവൻ സിസ്റ്റേഴ്സിനെ ഒറ്റപ്പെടുത്തുമെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരാമർശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയത്. 1971-ലെ പാകിസ്ഥാനുമായുള്ള വിമോചന യുദ്ധത്തിന്റെ 54-ാം വാർഷികമായ വിജയ് ദിവസ് ഇന്ത്യ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.
ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ ഹമീദുള്ളയെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇടക്കാല സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ബംഗ്ലാദേശിൽ സമാധാനം കൊണ്ടുവരുന്നതിന് ഇന്ത്യ ഒപ്പമുണ്ടാകമെന്നും പ്രസ്താവനയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബംഗ്ലാദേശ് മന്ത്രിമാരുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നടപടി.
ഇന്ത്യയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വേർപ്പെടുത്താൻ സഹായിക്കുമെന്നാണ് ബംഗ്ലാദേശിലെ എൻസിപി നേതാവ് ഹസ്നത്ത് അബ്ദുള്ള ഭീഷണിപ്പെടുത്തിയത്.















