ന്യൂഡൽഹി: പഞ്ചാബ് മുൻ ഡിജിപിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിൽ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമർ സിംഗ് ചാഹലിൻ എഴുതിയതായി പറയപ്പെടുന്ന 12 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച പട്യാലയിലെ വീട്ടിൽ വെച്ച് അമർ സിംഗ് സ്വയം വെടിയുതിർക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി വെടിയേറ്റ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
8.10 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കുറിപ്പിൽ സൂചിപ്പിക്കുന്നു. വെൽത്ത് മാനേജ്‌മെന്റ് അഡ്വൈസർ എന്ന വ്യാജേനയായിരുന്നു സോഷ്യൽ മീഡിയ മുഖേന അമർ സിംഗിനെ സൈബർ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഡിബിഎസ് ബാങ്കിന്റെ സിഇഒ ഡോ. രജത് വർമ്മ ആണെന്ന് അവകാശപ്പെട്ട ഒരാളാണ് ഗ്രൂപ്പിന്റെ അഡ്മിൻ. പ്രൊഫൈലിലെ സിഇഒയുടെ ഫോട്ടോ നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിച്ചു. ഓഹരി വിപണി, ഐപിഒകൾ, വ്യാപാരം എന്നിവയിലൂടെ വൻ ലാഭമാണ് ഇവർ വാഗ്ദാനം ചെയ്തതെന്നും കുറിപ്പിൽ പറയുന്നു.
ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളിലെ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 8 കോടിയോളം രൂപ ഇവർക്ക് കൈമാറി. എട്ട് കോടിയിൽ ഏഴ് കോടിയും ബാങ്ക് വായ്പയാണെന്നും കുറിപ്പിൽ പറയുന്നു. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്ക് വിശദാംശങ്ങൾ, ഐഎഫ്എസ്‌സി കോഡുകൾ, ഇടപാട് രേഖകൾ എന്നിവ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാനഹാനി ഭയന്ന് തട്ടിപ്പിന് ഇരയായ കാര്യം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ലെന്നും അമർ സിംഗ് കുറിപ്പിൽ പറയുന്നു .















