പാലക്കാട് : മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയിൽ വനവാസി യുവാവിന് മർദ്ദനം. അട്ടപ്പാടി പാലൂരിലാണ് വനവാസി യുവാവിനെ വേര് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി വന്നത്.
പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനമേറ്റത്. യുവാവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്.
സംഭവത്തിൽ പോലിസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വനവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജാണ് വനവാസി യുവാവിനെ മർദിച്ചതെന്നാണ് പരാതി.
കോഴിക്കോട് ഇലക്ഷൻ പ്രചരണത്തിൽ വനവാസി വാദ്യോപകരണം കൊട്ടനായി പോയപ്പോൾ എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് യുവാവ് തളർന്ന് വീണു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ശസ്ത്രകിയ നടത്തി. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു, പിന്നീട് അട്ടപ്പാടിയിലെ പുതൂർ പോലിസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.















