തിരുവനന്തപുരം : കോർപ്പറേഷൻ കൗൺസിലർ ഓഫീസായി പ്രവർത്തിക്കാൻ ലഭിച്ച കുടുസ്സുമുറിയിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി, വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് കൈവശം വെച്ചിരിക്കുന്ന കോർപ്പറേഷൻ വക കെട്ടിടം ഒഴിഞ്ഞു തരണമെന്ന് അഭ്യർത്ഥിച്ച് ശാസ്തമംഗലം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ.
ഇന്നലെ രാവിലെയാണ് ആർ ശ്രീലേഖ വി കെ പ്രശാന്തിനോട് അദ്ദേഹം എംഎൽഎ ഓഫീസായി ഉപയോഗിക്കുന്ന കോർപ്പറേഷൻ വക കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന കൗൺസിലർ ഓഫീസിന്റെ പരിമിതി ചൂണ്ടിക്കാട്ടി “തന്നെക്കൂടി ഒന്ന് പരിഗണിക്കണം” എന്ന് അഭ്യർത്ഥിച്ചത് . ഒരേ കെട്ടിടത്തിലാണ് കൗൺസിലറുടെ ഓഫീസും എംഎൽഎയുടെ ഓഫീസുമെങ്കിലും ആ കെട്ടിടത്തിന്റെ 90% ഭാഗങ്ങളും എംഎൽഎ ഓഫീസായി ഉപയോഗിക്കപ്പെടുന്നു. വളരെ ചെറിയ ഒരു മുറി മാത്രമാണ് കൗൺസിലർക്കുള്ളത്. അവിടെ നാല് കസേര ഇടാൻ പോലുംപറ്റില്ല. ഫയലുകളും മറ്റും വെക്കുന്ന ഷെൽഫ് ടോയ്ലറ്റിലേക്ക് കടത്തിവെക്കേണ്ട സാഹചര്യമാണുള്ളത്. ഈ അപര്യാപ്തതയുടെ വെളിച്ചത്തിലാണ് കോർപ്പറേഷൻ വക കെട്ടിടം ചെറിയ തുക വാടകയ്‌ക്ക് കൈവശം വെച്ചുകൊണ്ടിരിക്കുന്ന എംഎൽഎയോട് തന്നെക്കൂടി പരിഗണിക്കണമെന്ന് ശാസ്തമംഗലം വാർഡിലെ കൗൺസിലറായ ആർ ശ്രീലേഖ അഭ്യർത്ഥിച്ചത്.
എന്നാൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ഈ വിവരം മറ്റൊരു രീതിയിൽ മാധ്യമ സമക്ഷത്തിൽ എത്തിക്കുകയായിരുന്നു. താനും കോർപ്പറേഷനും തമ്മിൽ കരാർ ഉണ്ടെന്നും ആ കരാർ പ്രകാരമുള്ള കാലാവധി കഴിയുന്നതുവരെ ഒഴിയില്ല എന്നുമാണ് പ്രശാന്ത് പറയുന്നത്.
കാലാവധി പൂർത്തിയാകുന്നതിനു മുൻപ് കെട്ടിടം ഒഴിയണം എന്ന് ആർ ശ്രീലേഖ ഭീഷണി മുഴക്കി എന്നോ നിർബന്ധം പിടിച്ചു എന്നോ ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു മാധ്യമങ്ങൾക്ക് മുന്നിലുളള വി കെ പ്രശാന്തിന്റെ വളച്ചു കെട്ടിയുള്ള അവതരണം.എന്നാൽ കോർപ്പറേഷനുമായുള്ള കരാർ സംബന്ധിച്ച യാതൊരു രേഖകളും വി കെ പ്രശാന്ത് പുറത്തു വിട്ടിട്ടില്ല.
എംഎൽഎ ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് ഉൾപ്പെടെ ഏതാണ്ട് എഴുപതിനായിരം രൂപ എംഎൽഎമാർക്ക് അലവൻസ് ഉള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 872 രൂപ വാടകയ്‌ക്കാണ് വി കെ പ്രശാന്ത് ശാസ്തമംഗലത്തുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടം എംഎൽഎ ഓഫീസ് ആക്കി കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 7 വർഷമായി വി കെ പ്രശാന്ത് ഈ ഈ കെട്ടിടം നന്നേ ചെറിയ തുക വാടകയ്‌ക്ക് ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ആർ ശ്രീലേഖയുടെ സ്നേഹബുദ്ധ്യായുള്ള അഭ്യർത്ഥനയോടുള്ള വി കെ പ്രശാന്തിന്റെ അപലപനീയമായ പ്രതികരണം എംഎൽഎയ്‌ക്ക് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനായി ലഭിക്കുന്ന അലവൻസും, ശാസ്തമംഗലത്തെ മുറിയുടെ വാടകയ്‌ക്കായി പ്രശാന്ത് അടയ്‌ക്കുന്ന നന്നെ ചെറിയ തുകയും തമ്മിലുള്ള ഭീമമായ അന്തരം ചർച്ചയായിട്ടുണ്ട്.
എംഎൽഎയ്‌ക്ക് മണ്ഡലത്തിൽ എവിടെയും ഓഫീസ് തുറക്കാമെന്നിരിക്കെ, ശാസ്തമംഗലം വാർഡിലെ കൗൺസിലറിനായി അനുവദിച്ച അതേ കെട്ടിടം തന്നെ താൻ തുടർന്നും ഉപയോഗിക്കും എന്ന ഭീഷണമായ സ്വരമാണ് പ്രശാന്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.കൗൺസിലറുടെ ഓഫീസിൽ ഫയലുകളും മറ്റും വെക്കുന്ന ഷെൽഫ് ടോയ്ലറ്റിലേക്ക് കടത്തി വെച്ചിരിക്കുകയാണ് എന്നുളള വസ്തുത മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ അതിന് അപഹസിക്കുന്ന മറുപടിയാണ് വി കെ പ്രശാന്തിന്റെ ഭാഗത്തു നിന്നുണ്ടായത്. കൂടാതെ കേവലം 872 രൂപയ്‌ക്ക് ഉപയോഗിക്കുന്ന ഈ ഓഫീസ് ഒഴിപ്പിക്കാൻ കോർപറേഷൻ ശ്രമിച്ചാൽ നേരിടും എന്നുള്ള ഭീഷണിയാണ് വി കെ പ്രശാന്ത് മുഴക്കുന്നത്.
ആർ ശ്രീലേഖ നേരിട്ട് ഫോണിൽ വിളിച്ച് നടത്തിയ സൗഹാർദ്ദപരമായ സംഭാഷണം മികച്ച ദുരുദ്ദേശപരമായി മാധ്യമങ്ങൾക്ക് നൽകുകയും, ബുൾഡോസർ രാജാണ് ഇത് എന്നൊക്കെ പ്രസ്താവന ഇറക്കുകയും ചെയ്ത വി കെ പ്രശാന്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്.
അതിനു പിന്നാലെ കെ ശ്രീലേഖ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി ശാസ്തമംഗലത്ത് കൗൺസിലറിനായി അനുവദിച്ചിരിക്കുന്ന കുടുസ്സ് മുറി കാണിച്ചു കൊടുക്കുകയും, അതേ തുടർന്ന് മീഡിയ പ്രവർത്തകർ വികെ പ്രശാന്തിന്റെ വളരെ വലിയ ഓഫീസ് മുറി സന്ദർശിക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തകരോടൊപ്പം അവിടെയെത്തി വീ കെ പ്രശാന്തിനെ കണ്ട ആർ ശ്രീലേഖ, പ്രശാന്തിനെ താൻ തന്റെ അനിയനെ പോലെയാണ് കണ്ടിരിക്കുന്നത് എന്നും, തങ്ങൾ തമ്മിൽ മികച്ച സൗഹാർദ്ദത്തിലാണ് കഴിയുന്നതെന്നും, പറയുകയും വി കെ പ്രശാന്തിന് ഹസ്തദാനം നൽകി ഫോട്ടോയെടുത്ത് പിരിയുകയും ചെയ്തു.















