ബംഗളൂരു: കർണാടക സംസ്ഥാനത്തെ രാജാജി നഗർ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് കുമാർ എഴുപതാമത്തെ വയസ്സിൽ 702 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ബംഗളുരുവിൽ നിന്നുള്ള ഒരു കൂട്ടം സൈക്ലിസ്റ്റുകൾക്കൊപ്പമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് 702 കിലോമീറ്റർ വിജയകരമായി സൈക്കിൾ യാത്ര നടത്തിയത്.
ഏകദേശം 37 മണിക്കൂർ കൊണ്ടാണ് ഉദ്യാന നഗരത്തിൽ നിന്നും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തെ മുനമ്പിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. ഇത് രണ്ടാം പ്രാവശ്യമാണ് സുരേഷ് കുമാർ എംഎൽഎ ബംഗളൂരുവിൽ നിന്ന് കന്യാകുമാരി വരെ സൈക്കിൾ യാത്ര ചെയ്യുന്നത്. മുൻപ് 1974 ലാണ് അദ്ദേഹം ആദ്യമായി കന്യാകുമാരിയിലേക്ക് സൈക്കിൾ യാത്ര നടത്തിയത്. ഇപ്പോൾ 50 വർഷങ്ങൾക്ക് ശേഷം അദ്ദേഹം അത് വിജയകരമായി വീണ്ടും പൂർത്തിയാക്കി. അദ്ദേഹത്തിനോടൊപ്പം രാജാജി നഗർ പെഡൽ പവർ ടീമിലെ 12 സൈക്ലിസ്റ്റുകളും കൂടാതെ മറ്റുള്ള കുറച്ചുപേരും ഉണ്ടായിരുന്നു.
എന്നാൽ 51 വർഷങ്ങൾക്ക് മുൻപ് 1974 വെങ്കിടേഷ്, സോമനാഥ്, എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സൈക്കിൾ യാത്ര നടത്തിയത്. ഇത് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും ടീം വർക്കിനുള്ള തെളിവുമാണെന്ന് സുരേഷ് കുമാർ പറയുന്നു.
കർണാടക നിയമസഭയിലെ ഒരു മാതൃകാ നിയമസഭാംഗമായി പ്രശംസിക്കപ്പെടുന്ന ആളാണ് സുരേഷ് കുമാർ. രണ്ടുതവണ അദ്ദേഹം കർണാടകയിലെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.















