ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ അതീവ ഗുരുതര ആരോപണം.താലൂക്ക് ആശുപത്രിയിലെ ഡയാലിസില് നടത്തിയതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ആറ് രോഗികളിൽ രണ്ടുപേർ കഴിഞ്ഞ ദിവസം മരിച്ചു. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്.
ഡിസംബർ 29ന് 26 രോഗികൾക്കാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഡയാലിസിസ് ചെയ്തത്. ഇതിൽ ആറുപേർക്കാണ് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇവരിൽ നാലുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ടുപേർ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മജീദ് 30-ാം തീയതിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്ന രാമചന്ദ്രന്റെ മരണം 31 ന് ആയിരുന്നു . സ്വകാര്യ ആശുപത്രിയിലെ നടത്തിയ പരിശോധയിൽ രാമചന്ദ്രന്റെ രക്തത്തിൽ അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ബന്ധുക്കൾ താലൂക്ക് ആശുപത്രിക്കെതിരെ രംഗത്ത് എത്തിയത്. ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ പറഞ്ഞു.















