കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഹസ്നയുടെ ദുരൂഹ മരണത്തിൽ അന്വേഷണം സിപിഎം ഗുണ്ടകളിലേക്കും ലഹരി സംഘങ്ങളിലേക്കും. കൊടി സുനി ഉൾപ്പെടയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്. വയനാട്ടിലെ റിസോർട്ടിൽ കൊടി സുനി നടത്തിയ പാർട്ടിയിൽ ഹസ്നയും ഒപ്പം താമസിച്ചിരുന്ന ആദിലും പങ്കെടുത്തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
കൊടി സുനിയും ആദിലിമായുള്ള ബന്ധവും ലഹരി ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദിലിനൊപ്പമായിരുന്നു ആറു മാസമായി യുവതിയുടെ താമസം. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് ആദിലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മരണത്തിന് പിന്നാലെ പുറത്തുവന്ന ഹസ്‌നയുടെ ശബ്ദസന്ദേശത്തിലാണ് സിപിഎം കൊലക്കേസ് പ്രതിയെ കുറിച്ചും ഗുണ്ടകളെ കുറിച്ചും നിർണ്ണായക വിവരങ്ങളുള്ളത്.
കൊടി സുനി, താമരശ്ശേരിയിലെ ഗുണ്ടാ നേതാവ് ഷിബു എന്നിവരുടെ പേര് എടുത്ത് പേര് സന്ദേശത്തിൽ യുവതി എടുത്ത് പറയുന്നുണ്ട്. ഉപയോഗിക്കുന്ന ലഹരിയെ കുറിച്ചും ഇടപാടുകളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പറയുമെന്നും ഹസ്ന പറയുന്നുണ്ട്. കൊടി സുനിയെപ്പോലൊരു കൊടുംകുറ്റവാളി പങ്കെടുത്ത റിസോർട്ട് പാർട്ടിയിൽ ഹസ്നയും ആദിലും എത്തിയത് പിന്നിൽ വൻ ലഹരി ഇടപാടുകളോ മറ്റ് ക്രിമിനൽ ബന്ധങ്ങളോ ഉണ്ടായേക്കാമെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ ജൂണിലാണ് ഹസ്ന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ആദിലിനൊപ്പം പോയത്. ഇളയ കുഞ്ഞുമായി പോയ ഹസ്നയെ അടിവാരം ഭാഗത്തുനിന്നു കണ്ടെത്തി പൊലിസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷനിലെത്തി ഹസ്നയെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ എടുക്കാതെ രണ്ടാം ദിവസം ഹസ്ന വീടു വിട്ടിറങ്ങുകയായിരുന്നു.















