ന്യൂഡൽഹി: തെരുവുനായ പ്രേമികളെ പരിഹസിച്ച് സുപ്രീംകോടതി. കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകാനെ ഇനി ബാക്കിയുള്ളൂവെന്ന് സൂപ്രീംകോടതി പരിഹസിച്ചു. തെരുവ് നായ്‌ക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കുകൾ.
മൃഗസ്നേഹികൾക്ക് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആണ് ഹാജരായത്. തെരുവുനായകളെ പിടിച്ച് വന്ധീകരിച്ച് അവിടെ തന്നെ തിരികെ വിടണം എന്നായിരുന്നു കപിൽ സിബൽ ഉന്നയിച്ച ആവശ്യം. തുടർന്നാണ് തിരിച്ചു വിടുന്നതിന് മുമ്പ് നായകൾക്ക് കൗൺസിലിംഗ് കൂടി തൽകേണ്ടിവരുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. ഏതെങ്കിലും കാലത്ത് സ്കൂട്ടർ ഓടിച്ചിട്ടുണ്ടോ എന്നും കപിൽ സിബലിനോട് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. തെരുവുനായകൾ കാരണം ജീവൻ നഷ്ടപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസിന്റെ ചോദ്യം.
തെരുവുനായ വിഷയത്തിൽ ശക്തമായ വാദപ്രതിപാദമാണ് കോടതിയിൽ നടക്കുന്നത്. തെരുവുനായകളെ കുറിച്ച് വേവലാതി മറ്റ് മൃഗങ്ങളുടെ കാര്യത്തിൽ കാണിക്കാത്തതെന്താണ് കോടതി കപിൽ സിബലിനോട് ചോദിച്ചു. ” മൃഗങ്ങളുടെ ജീവിതത്തിന്റെ കാര്യമോ? കോഴികളുടെയും ആടുകളുടെയും കാര്യമോ? അവർക്ക് ജീവിതമില്ലേ?”ഇതായിരുന്നു കോടതിയുടെ വാക്കുകൾ.
സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ നിന്ന് തെരുവ് നായ്‌ക്കളെ നീക്കം ചെയ്ത് ഷെൽറ്ററിലേക്ക് മാറ്റണമെന്ന നവംബർ 7-ന്റെ കോടതി ഉത്തരവ് പാലിക്കുന്നുണ്ടോ എന്നാണ് കോടതി പ്രധാനമായി അവലോകനം ചെയ്യുന്നത്. കഴിഞ്ഞ വർഷം നോയിഡയിൽ തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിയുടെ അച്ഛനും കോടതിയിൽ ഹാജരായിരുന്നു.















