വാഷിംഗ്ടൺ: വെനസ്വേലയിൽ അരങ്ങേറിയ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം പൂർണമായും അവസാനിപ്പിക്കണമെന്നും അതിന് ശേഷം മാത്രമേ എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.
എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം സഹകരിച്ചാൽ മതി. വൻതോതിൽ അസംസ്കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകാനും വെനസ്വേല സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ മയക്കുമരുന്ന് നിർമാണവും കടത്തും തടഞ്ഞില്ലെങ്കിൽ വെനസ്വേലയ്‌ക്ക് സമാനമായ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ക്യൂബ ഇപ്പോൾ പരാജയപ്പെട്ട രാജ്യമാണ്. മയക്കുമരുന്ന് സംഘങ്ങളാണ് മെക്സിക്കോ ഭരിക്കുന്നത്. നമ്മൾ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മുതൽ യുഎസ് വെനസ്വേലയിൽ ആക്രമണം നടത്തിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തടവിലാക്കി നാടുകടത്തിയിരുന്നു. പിന്നാലെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു. അതേസമയം, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപിന്റെ അവകാശവാദം.















