പത്താൻകോട്ട്: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ കുട്ടികളെ ഉപയോഗിച്ച് തീവ്രവാദ -ചാരപ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത നാൽപ്പതോളം പേർ ഇപ്പോൾ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഐഎസ്‌ഐ കെണിയിൽ കൂടുതലായും വീഴ്‌ത്തുന്നത്.
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ കഴിഞ്ഞ ആഴ്ച 15 വയസുള്ള ഒരു കുട്ടിയെ പിടികൂടിയിരുന്നു. പാകിസ്താനിൽ നിന്നുള്ള ഏജൻസികളുമായി ഈ കുട്ടി ബന്ധം പുലർത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടുപിടിച്ചു. പാകിസ്താൻ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന സ്ഥലങ്ങൾ കുട്ടി ചിത്രീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൗമാര ചാരശൃംഖലയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇവരിൽ 12 പേർ പഞ്ചാബിൽനിന്നും ഹരിയാണയിൽ നിന്നുമുള്ളവരും 25 പേർ ജമ്മു കശ്മീരിൽ നിന്നുമുള്ളവരുമാണ്.
നിരീഷണത്തിലുള്ള കുട്ടികളുടെ ഫോൺ ക്ലോൺ ചെയ്യപ്പെട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.ചാരശൃംഖലയ്‌ക്ക് ഇവരുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് സഹായിച്ചു. സംശയാസ്പദമായ ആപ്പുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചാണ് ഇവരിൽ പലരെയും ചാരസംഘടന കെണിയിൽ വീഴ്‌ത്തിയത്. ഇന്ത്യൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങളുടെ വിവരങ്ങൾ, സുരക്ഷാ വാഹനങ്ങളുടെ വിവരം തുടങ്ങിയവ സമാഹരിക്കാൻ ഈ കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.















