പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ, മാധാവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരളത്തെ സംബന്ധിച്ച് ഒരിക്കലും ഈ നാമധേയം മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയുടെ മറുവാക്കായിരുന്നു ഗാഡ്ഗിൽ. ഓരോ തവണ നേരിൽ കാണുമ്പോൾ കേരളത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ദുഃഖിച്ചിരുന്നു. സഹ്യപർവ്വതനിരകൾ ഇടിഞ്ഞു വീഴുന്നു, കാടുകൾ അന്യാധീനപ്പെടുന്നു, പുഴകളും കുന്നുകളും നശിക്കുന്നു. ഇവയെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്.
ആറന്മുള വിമാനത്താവളത്തിന് എതിരെ നടന്ന സമരത്തിലും അദ്ദേഹം പങ്കെടുത്തു. ആറന്മുള സമരത്തിൽ അദ്ദേഹത്തെ കൊണ്ടുവരാൻ സുഗതകുമാരി ചേച്ചിയാണ് പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ആറന്മുളയിൽ എത്തിയത്. അദ്ദേഹം ഇടപെട്ടതോടെ വിഷയത്തിന് ദേശീയശ്രദ്ധ കൈവന്നു. പ്രായാധിക്യം മൂലമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മറന്നാണ് അന്ന് അദ്ദേഹം ആറന്മുളയിൽ എത്തിയത്.
പത്തനംതിട്ട ജില്ലയിലുടനീളം അദ്ദേഹം യാത്ര ചെയ്തു. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ മണ്ണിട്ട് നിരത്തുന്നത് അദ്ദേഹം കണ്ണീകരോടെ നോക്കി നിന്നിട്ടുണ്ട്. അദ്ദേഹം ആറന്മുളയിൽ എത്തിയ ആ ദിവസം മാർകിസ്റ്റിറ്റ് കമ്യൂണിസ്റ്റ് പാർട്ടി കരിദിനമായാണ് ആചരിച്ചത്. അദ്ദേഹം പോകുന്ന വഴികളിലെല്ലാം അവർ കരിങ്കൊടികൾ നാട്ടി. പിന്നീട് നേരിട്ട് കാണുന്ന സമയത്ത് അദ്ദേഹം ഇക്കാര്യം ദുഃഖത്തോടെ ഓർത്തെടുക്കാറുണ്ട്, കുമ്മനം രാജശേഖരൻ സ്മരിച്ചു.















