ഹൈദരാബാദ്: തെലങ്കാനയിലെ കമ്പനിയിൽ നിന്ന് 1,000 ലിറ്റർ മൃഗരക്തം പിടികൂടി. കച്ചെഗുഡയിലെ സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ടിൽ നിന്നാണ് അനധികൃതമായി ശേഖരിച്ച ആടിന്റെ രക്തം പിടിച്ചെടുത്തത്.
ജീവനുള്ള ആടുകളിൽ നിന്നാണ് ഇവർ രക്തം ശേഖരിച്ചതെന്നാണ് വിവരം. ഫ്രിഡ്ജിൽ പ്ലാസ്റ്റിക്ക് കവറിലാക്കായാണ് രക്തം സൂക്ഷിച്ചിരുന്നത്. രക്തം ശേഖരിക്കാനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട്
ഹരിയാന ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് വേണ്ടിയാണ് ഇവർ രക്തം ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കോ അനധികൃത മെഡിക്കൽ ഗവേഷണങ്ങൾക്കോ വേണ്ടിയാണോ എന്ന സംശയവും നിനിൽക്കുന്നുണ്ട്. എങ്കിലും വലിയ ആളവിലുള്ള രക്തം ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
രഹസ്യവിവരത്തെ തുടർന്നാണ് ഹൈദരാബാദ് സിറ്റി പൊലീസും ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷനും ചേർന്ന് റെയ്ഡ് നടത്തിയത്. പരിശോധനയ്‌ക്ക് പിന്നാലെ സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് ഉടമ ഒളിവിലാണ്. എക്സപോർട്ട് സ്ഥാപനത്തിന്റെ മറവിലായിരുന്നു രക്തം ഹരിയാനയിലേക്ക് എത്തിച്ചിരുന്നത്. അനധികൃതമായി മൃഗങ്ങളെ കൈകാര്യം ചെയ്യൽ, ലൈസൻസില്ലാത്ത വ്യാപാരം, ബയോമെഡിക്കൽ നിയമലംഘനം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രക്ത സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.















