യുഎഇ: യുകെ സർവകലാശാലകളിൽ പഠിക്കുന്ന പൗരൻമാർക്കുള്ള ധനസഹായം വെട്ടിച്ചുരുക്കി യുഎഇ. സ്കോളർഷിപ്പിന് അർഹതയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടീഷ് സർവകലാശാലകളെ യുഎഇ നീക്കം ചെയ്തു. അതേസമയം, അമേരിക്ക, ഓസ്ട്രേലിയ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പട്ടികയിൽ ഇപ്പോഴുമുണ്ട്.
യു കെ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയിലാവുമെന്ന ഭയമാണ് ഇത്തരത്തിൽ ഒരു നീക്കത്തിന് കാരണം എന്നാണ് സൂചന. മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ബ്രിട്ടന്റെ തീരുമാനത്തെ അബുദാബി ആവർത്തിച്ച് ചോദ്യം ചെയ്തിരുന്നു.
യുകെ സർവകലാശാലകളിൽ ചേർന്ന യുഎഇ വിദ്യാർത്ഥികളുടെ എണ്ണം 2017 നും 2024 നും ഇടയിൽ ഇരട്ടിയായി ഉയന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം യുകെ സ്റ്റഡി വിസ അനുവദിച്ച യുഎഇ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2025 സെപ്റ്റംബറിൽ അവസാനിച്ച അക്കാദമിക വർഷത്തിൽ വെറും 213 വിസകൾ മാത്രമാണ് നൽകിയത്, മുൻ വർഷത്തേക്കാൾ 27 ശതമാനം കുറവാണിത്















