തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്കുള്ളതാണെന്നും കീഴ്വഴക്കം അങ്ങനെ ആയതുകൊണ്ടാണ് തന്ത്രിക്ക് കൈമാറിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയിൽ. അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും എടുത്ത വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് അജയ് തറയിൽ കോൺഗ്രസിനെ കുടുക്കിലാക്കി രംഗത്ത് എത്തിയത്.
ക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമയത്ത് താഴികക്കുടം വാജി വാഹനം എന്നിവ തന്ത്രിക്ക് അവകാശപ്പെട്ടതാണ് എന്നാണ് അന്ന് പറഞ്ഞത്.
അത് അനുസരിച്ചാണ് തന്ത്രിക്ക് നൽകിയത്. മഹസർ എഴുതി തിരുവഭരണ കമ്മിഷനെ ഏൽപ്പിച്ചിരുന്നു . അതിൽ വാജി വാഹനം മാത്രമാണ് ഇല്ലാത്തത്. തന്ത്രി തിരിച്ചു തന്നിരുന്നില്ല. നവംബറിൽ ഞങ്ങളെ പിരിച്ചുവിട്ടു. അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല.
ഞങ്ങൾക്ക് മുൻപുള്ള ബോർഡ് ആണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ വന്നതിന് ശേഷം സ്പോൺസറെ കണ്ടെത്തി. ഫെനിക്സ് ഗ്രൂപ്പാണ് അന്ന് തയ്യാറായത്. തന്ത്രിക്കാണ് വാജി വാഹനത്തിന്റെ അവകാശം എന്ന് പ്രസിഡന്റാണ് പറഞ്ഞത്
പുതിയ കൊടിമരം സ്ഥാപിക്കുമ്പോഴാണ് പഴയ വാജി വാഹനം തന്ത്രിക്ക് നൽകിയത്”, അജയ് തറയിൽ പറഞ്ഞു















