തിരുവനന്തപുരം: ചേങ്കോട്ടുകോണത്തെ പൊലീസ് ഉദ്യോഗസ്ഥയുടെ നായ വളർത്തൽ മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നായകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മേയർ അടിയന്തര യോഗം വിളിച്ചു. പിന്നാലെ നായക്കളെ മാറ്റാനുള്ള നടപടികൾ ആരംഭിക്കും. ശനിയാഴ്ച പരാതിക്കാരിയെും നായയുടെ ഉടമയുമായും കോർപ്പറേഷൻ ചർച്ച നടത്തും.
അയൽക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള തെരുവുനായ വളർത്തലിൽ നടപടിയുണ്ടാകുമെന്ന് മേയർ പറഞ്ഞു. അവർക്ക് തെരുവുനായ്‌ക്കളെ വീട്ടിൽ വളർത്താൻ ലൈസൻസുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കിൽ ഈ നായ്‌ക്കളെ ഇവിടെ നിന്നു മാറ്റും. നായ്‌ക്കളെ തെരുവിലേക്ക് തുറന്നുവിടാൻ കഴിയില്ല. അവ കൂടുതൽ അക്രമകാരികളായി മാറും. നായ്‌ക്കൾക്ക് വാക്‌സിൻ നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികൾ തേടും. ജനുവരി 30 ന് മുൻപ് കോർപ്പറേഷനിലെ തെരുവ് നായ്‌ക്കളെ ഷെൽറ്ററിലേക്ക് മാറ്റാനുള്ള ആദ്യഘട്ട നടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ നടക്കുകയാണെന്നും മേയർ കൂട്ടിച്ചേർത്തു.
നായകളെ മാറ്റാൻ സമ്മതമാണെന്ന് ഉടമയായ മെറ്റൽഡ പറഞ്ഞു. കഴിഞ്ഞ വർഷം ഫ്രെബ്രുവരിയിൽ നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണം എന്ന് അഭ്യർത്ഥിച്ച് കോർപ്പറേഷന് രേഖമൂലം കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നും അവർ പറയുന്നു.
വർഷങ്ങളായി മെറ്റിൽഡ തെരുവ് നായകളെ സംരക്ഷിക്കുന്നുണ്ട്. ആദ്യം ഒന്ന് രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടത് പെറ്റുപെരുകി 50 ഓളം ആകുകയായിരുന്നു. അഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് മെറ്റൽഡയും നായ്‌ക്കളും താമസിക്കുന്നത്. വീട്ടിലെ മുറിക്കുള്ളിലും ടെറസിലും അടക്കം നായ്‌ക്കളുണ്ട്. നായ്‌ക്കളുടെ ബഹളവും ദുർഗന്ധവും കാരണം പൊറുതി മുട്ടിയതോടെ അയൽക്കാർ നടപടി ആവശ്യപ്പെട്ട് പഴയ ഭരണസമിതിക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വി. വി രാജേഷ് വിഷയത്തിൽ ഇടപെടുകയായിരുന്നു.















