തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഴുവൻ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുടേത് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. കേന്ദ്രസേന അംഗങ്ങൾ ഉൾപ്പെടെ ഇ ഡി സംഘത്തോട് ഒപ്പം ഉണ്ട്. സ്വർണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം.
എം.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും എൻ.വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഇതിന് പുറമേ സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലടക്കമാണ് പരിശോധന. ഇവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കെപി ശങ്കരദാസ്, എൻ വിജയകുമാർ, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ കാക്കനാട്ടെ വീട്ടിലും, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലും 7 മണിയോടെ ഇഡി എത്തിയെങ്കിലും ആളില്ലാത്തതിനാൽ പരിശോധന നടത്താൻ സാധിച്ചില്ല. ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന ആരംഭിക്കാനായിട്ടില്ല. ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉള്ളത്.















