ന്യൂഡൽഹി: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെ ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളം കരാറിൽ നിന്നും യുഎഇ പിൻവാങ്ങി. ന്യൂഡൽഹിയുമായുള്ള യുഎഇയുമായി തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ആഴത്തിലാകുകയും, പാകിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നതിനിടെയാണ് ഈ നീക്കം. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ദീർഘകാല കരാറിൽ നിന്നും
യുഎഇ പിൻവാങ്ങിയ കാര്യം പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ യുഎഇക്ക് പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെന്നും അതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നുമാണ് പാക് ദിനപത്രമായ ദി എക് സ്പ്രസ് ട്രിബ്യൂണിന്റെ വാദം.
യുഎഇ പ്രസിഡനറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മൂന്ന് മണിക്കൂർ മാത്രം നീണ്ട ന്യൂഡൽഹി സന്ദർശന വേളയിൽ സുപ്രധാനമായ നിരവധി ധാരണകളാണ് യാഥാർത്ഥ്യമായത്. 3 ബില്യൺ യുഎസ് ഡോളറിന്റെ എൽഎൻജി വാങ്ങൽ കരാർ, ആണവോർജം, നിർമ്മിത ബുദ്ധി, ബഹിരാകാശം എന്നിവയിലെ സഹകരണം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അനുമതി നൽകിയിരുന്നു.















