തിരുവനന്തപുരം: ആരോഗ്യവകുപ്പിനും മന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ കുടുംബം. പരാതിക്കാരായ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 19ാം തീയതി ഒരു മിനിറ്റിൽ താഴെ നെബുലൈസേഷൻ മാത്രമാണ് നൽകിയത്. നേഴ്സ് വളരെ മോശമായാണ് സമീപിച്ചത്. ഉറക്കം കളഞ്ഞതിന്റെ ദേഷ്യമായിരുന്നു അവർക്ക്.
ഡോക്ടർ ഞങ്ങളെക്കാൾ പരിഭ്രാന്തൻ ആയിരുന്നു. ഒരു സംവിധാനവും ഇല്ലെങ്കിൽ കൂടെ ഓക്സിജൻ നൽകാമായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു എന്ന ഹോസ്പിറ്റൽ അധികൃതരുടെ വാദം തെറ്റാണ്. കാർഡിയോളജിയിലേക്ക് റെഫർ ചെയ്തെന്നും ഓക്സിജിനും ഇൻജെക്ഷനും സിപിആറും നൽകി എന്ന വാദവും തെറ്റാണ്. അവർ പൾസ് പോലും നോക്കിയിട്ടില്ല
ഒരു വിഭാഗം ഡോക്ടഴ്സ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തെ മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ്. ആരോഗ്യ മന്ത്രി ഒരു അമ്മയെന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ എന്നെ മനസിലാക്കുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് മാത്രം വെച്ചാണ് അവർ സംസാരിക്കുന്നത്. കുടുംബത്തിന് എന്താണ് പറയാൻ ഉള്ളതെന്ന് പോലും കേട്ടില്ല. സർക്കാറിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും കുടുംബം പറഞ്ഞു.
അതേസമയം, ബിസ്മിറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നുമാണ് നിഗമനം.















