ചെന്നൈ: തമിഴ്നാട്ടില്‍ ആർഎസ്എസ് ശിബിരം നടന്ന സ്കൂളിന് നോട്ടീസ് അയച്ച് സര്‍ക്കാര്‍ നടപടിയില്‍ ഇടപ്പെട്ട് മദ്രാസ് ഹെെക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കോടതി. ഗൂഡല്ലൂർ ജില്ലയിലെ സ്കൂളിനാണ് സ്വകാര്യ സ്കൂൾ ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ഇതിന് ചോദ്യം ചെയ്ത് സ്കൂൾ അധികൃതർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 24 മുതൽ 30 വരെയാണ് സ്കൂളിൽ ശിബിരം നടന്നത്. ശിബിരം നടത്താൻ അനുമതി നൽകിയ സമയത്ത് സ്കൂളിന് അവധിയായിരുന്നു എന്നും വിദ്യാർത്ഥികൾ വീട്ടിലായിരുന്നു എന്നും സ്കൂൾ കോടതിയെ അറിയിച്ചു. യോഗ, ദേശസ്‌നേഹം, അച്ചടക്കം, ധാർമ്മിക വിദ്യാഭ്യാസം തുടങ്ങിയ മാനസികവും ശാരീരികവുമായ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ ശിബിരത്തിന്റെ ഭാഗമായിരുന്നു എന്നും സ്കൂൾ കറസ്പോണ്ടന്റ് എസ്. സുരേന്ദ്രൻ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 17-നകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നൽകാനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.















