കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി.ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു. കൊച്ചിയിലെ ഓഫീസിലാണ് നടൻ ഹാജരായത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടുന്നതിനാണ് നടനെ ചോദ്യം ചെയ്യുന്നത്.
ശബരിമലയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണമെന്ന് ജയറാം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർ നിയമത്തിന് മുന്നിൽ വരണം. അറിയാവുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥരോടും കോടതിയോടും പറയും . ശബരിമല മലയാളികൾക്ക് പ്രത്യേക വികാരമാണ്. ശബരിമല ഒരോ ഭാരതീയനും ഏറ്റവും പ്രധാന പുണ്യസ്ഥലമാണ്. വർഷങ്ങളായി പല ക്ഷേത്രങ്ങളിലെയും ചടങ്ങുകൾക്ക് ക്ഷണിക്കാറും, പോകാറുമുണ്ട്. കള്ളത്തരങ്ങൾ നടന്നോയെന്നറിയാൻ കോടതിയും, ബന്ധപ്പെട്ടവരുമുണ്ട്. ഇനിയും കുടുങ്ങാനാരെങ്കിലുമുണ്ടെങ്കിൽ കുടുങ്ങട്ടെ. 50 വർഷമായി ശബരിമലയ്‌ക്ക് പോകുന്ന ഭക്തനാണ് താനെന്നും ജയറാം പറഞ്ഞു.
നേരത്തെ കേസില്‍ ജയറാമിനെ എസ്ഐടിയും ചോദ്യംചെയ്തിരുന്നു . ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.















