കൊച്ചി: പട്ടികജാതികാരനായ ക്ഷേത്രപൂജാരിക്ക് നേരെ ജാതി അധിക്ഷേപവും കള്ളക്കേസും. ഇടത് യൂണിയൻ നേതാക്കളുടെ അവഹേളനത്തെ തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരൻ ജോലി രാജിവച്ചു. പറവൂര്‍ വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനും ആലങ്ങാട് സ്വദേശിയുമായ പി.ആര്‍. വിഷ്ണുവാണ് രാജിവച്ച് ക്ഷേത്രത്തിന്റെ പടിയിറങ്ങിയത്. ദേവസ്വം ബോർഡിന്റെ പരിക്ഷയിൽ ഉന്നത വിജയം നേടിയാണ് വിഷ്ണു ശാന്തിക്കാരനായത്.
വിഷ്ണു തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷേത്രത്തിൽ എത്തിയ ഒരാൾ വിഷ്ണുവിനോട് ജാതി ചോദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിരുന്നു. ഈ സംഭവത്തില്‍ പരാതി നൽകിയതോടെ ബോര്‍ഡിലെ രാഷ്‌ട്രീയ യൂണിയനുകളും ചില ഉദ്യോഗസ്ഥരും വിഷ്ണുവിനെതിരെ തിരിഞ്ഞു.
തുടർന്ന് വാതുറക്കാവ് ക്ഷേത്രത്തില്‍ ചുമതലയേറ്റ വിഷ്ണു, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും ഇത് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതോടെ യൂണിയനുകളുടെ ശത്രുത വർദ്ധിച്ചു. ദേവസ്വം പറവൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതായും സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിഷ്ണു പറയുന്നു, ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നുള്ള പൂജാരിമാര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയപ്പോള്‍, പുരോഗമനം പറയുന്ന രാഷ്‌ട്രീയ സംഘടനകളാണ് തന്നെ വേട്ടയാടിയതെന്നും വിഷ്ണു പറഞ്ഞു.
അതേസമയം, വിഷ്ണുവിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ ജോലി നൽകുമെന്ന് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അനിൽ വിളയിൽ പറഞ്ഞു.















