കൊച്ചി: ശബരിമല ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേട് കേസിൽ ഒന്നാം പ്രതി സന്തോഷ് കുമാറിന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല ടെമ്പിൾ സ്പെഷ്യൽ ഓഫീസറായിരുന്നു സന്തോഷ് കുമാർ. തനിക്ക് 60 ശതമാനം കാഴ്ചയില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നും പ്രതി കോടതിയിൽ പറഞ്ഞു. 60 ശതമാനം കാഴ്ചയില്ലാത്തയാൾ ഇരുചക്രവാഹന ലൈസൻസ് നേടിയല്ലോയെന്നായിരുന്നു കോടതി തിരിച്ചു ചോദിച്ചത്.
ആകെ 21 ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ടെമ്പിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്‌ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്‌ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.















