ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടും കടുത്ത പരാമർശവുമായി സുപ്രീംകോടതി. ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് കോടതി ചോദിച്ചു. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജിയ്‌ക്കിടെയാണ് ചോദ്യം. ഹർജി മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി.
ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ചോദിച്ചത്.
പങ്കജ് ഭണ്ഡാരിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. നാനോ ടെക് ഗോൾഡൻ ഡെപോസിഷനിൽ വിദഗ്‌ദ്ധൻ ആണ് പങ്കജ് ഭണ്ഡാരിയെന്നും കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.















