പാലക്കാട്: കോങ്ങാട് എംഎൽഎ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം. ഇന്നലെ രാവിലെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. മുംബൈയിൽ നിന്നും എന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. ഹിന്ദിയിവും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് തട്ടിപ്പ് സംഘം എംഎൽഎയോട് സംസാരിച്ചത്.
മുംബൈയിൽ പോയിട്ടുണ്ടോ കശ്മീരിൽ പോയിട്ടുണ്ടോ എന്നാണ് അവർ ചോദിച്ചത്. പെഹൽഗാം ആക്രമണത്തിൽ തീവ്രവാദികൾ തന്റെ സിം കാർഡ് ഉപയോഗിച്ചെന്നും ഡൽഹി ബോംബ് സ്ഫോടനത്തിന് തന്റെ പേരിൽ കനറാ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചതായും അവർ പറഞ്ഞു. പിന്നീട് തിരുവനന്തപുരം സൈബർ സെല്ലിൽ നിന്നാണ് എന്ന് പറഞ്ഞും കോൾ വന്നു.
തട്ടിപ്പ് സംഘം വിളിച്ചപ്പോൾ ആശങ്കയിലായെന്ന് കെ.ശാന്തകുമാരി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതിനാൽ പാർട്ടി പ്രതിസന്ധിയിൽ ആകുമെന്ന് കരുതി. മണിക്കൂറുകളോളം തട്ടിപ്പ് സംഘം ഫോണിൽ സംസാരിച്ചു. ഏറെനേരം വല്ലാത്ത അവസ്ഥയിലായി. ഒടുവിൽ സംശയം തോന്നിയതോടെയാണ് വ്യാജ ഡിജിറ്റൽ അറസ്റ്റ് സംഘമാണ് തന്നെ വിളിച്ചതെന്ന് മനസിലായതെന്നും എം എൽ എ കുഴൽമന്ദം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.















