കൊല്ലം: ശാസ്താംകോട്ട ശ്രീധർമ്മ ക്ഷേത്രത്തിലെ പഴയ കൊടിമരത്തിലെ സ്വർണ പറകൾ തിരികെ ക്ഷേത്രത്തിന് നൽകാനാവില്ലെന്ന് ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. കൊടിമരത്തിന് വലിയ പ്രാധാന്യമില്ലാത്ത രീതിയിലാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് സത്യവാങ്മൂലം സമർപ്പിച്ചത്. ക്ഷേത്രത്തിലെ കൊടിമരം വെറും ‘സ്പിരിച്ച്വൽ ആന്റിന’ മാത്രമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
നിലവിൽ ചെമ്പ് കൊടിമരമാണ് ക്ഷേത്രത്തിലുള്ളത്. പഴയ സ്വർണ കൊടിമരത്തിലെ സ്വർണ പറകൾ ദേവസ്വം ബോർഡിന്റെ പക്കലാണ്. സ്വർണ പറകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിലാണ് ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയത്.
2013 ലാണ് കൊടിമര വിവാദത്തിന്റെ തുടക്കം. നാട്ടുകാരുടെ സംഭവന നൽകിയ ഒന്നരക്കോടിലധികം രൂപ ചെലവിട്ട് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചു. അഞ്ചര കിലോയിലധികം സ്വര്‍ണം കൊണ്ട് അന്ന് കൊടിമരം ഉയർന്നത്. മാസങ്ങള്‍ക്കകം കൊടിമരം ക്ലാവ് പിടിച്ചതോടെ അഴിമതി ആരോപണം ഉയർന്നു. നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ സ്വർണ്ണം ഇളക്കി പരിശോധിക്കാൻ ഉത്തരവായി.
അന്ന് ദേവസ്വം ബോർഡ് എടുത്തു കൊണ്ടു പോയ സ്വർണം, പത്ത് വർഷം കഴിഞ്ഞിട്ടും തിരിച്ച് നൽകാനോ ഇത് സംബന്ധിച്ച് വ്യക്തത വരുത്താനോ തയ്യാറായിട്ടില്ല. ഇതോടെ സ്വർണ പറകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ ക്ഷേത്രത്തിലെ കൊടിമരം ചെമ്പാണ്. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ശാസ്താംകോട്ടയിലെ സ്വർണക്കൊടിമര വിഷയത്തിൽ നാട്ടുകാർ ദുരൂഹത സംശയിക്കുന്നുണ്ട്. ഇതിനിടെയാണ് തിരികെ ക്ഷേത്രത്തിന് നൽകാനാവില്ലെന്ന ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം.















