പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്ത് എന്ന് പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡിൽ നിന്ന് വെട്ടാൻ ഉത്തരവിട്ട് താലൂക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. .ഈ വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കുകയും ചെയ്തു. കാർഡുടമയുടെ ആൺമക്കൾ നൽകിയ പരാതിയിലാണ് നടപടി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമാണ് ശ്രീനാ ദേവി കുഞ്ഞമ്മ. കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണ് പേര് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. കാർഡ് ഉടമയായ സ്ത്രീ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു. എന്നാൽ കാർഡ് ഉടമയ്‌ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാർ പറയുന്നു.
എന്നാൽ നിലവിൽ ഈ വിലാസത്തിൽ ഉള്ള വസ്തുവിൽ തനിക്കും അവകാശമുണ്ടെന്നും പേര് വെട്ടിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീനദേവി കുഞ്ഞമ്മ പറഞ്ഞു. മുൻപ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോഴും ഇതേ വിലാസത്തിൽ ആയിരുന്നു റേഷൻ കാർഡ്. അന്ന് ആർക്കും പ്രശ്നമില്ലായിരുന്നു. സിപിഐ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ സപ്ലൈ ഓഫീസർ നടപടിയെടുത്തതെന്നും അവർ ചൂണ്ടിക്കാട്ടി.















