ഭോപ്പാൽ : മകളെ തിരിച്ചെത്തിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സഹായം തേടി മോണോലിസയുടെ പിതാവ്. ഇത് ലവ് ജിഹാദാണെന്നും മതംമാറ്റാനായാണ് മകളെ തട്ടിയെടുത്തതെന്നും പിതാവ് ജയ്സിംഗ് ഭോസ്‌ലെ ആരോപിച്ചു. കേരളത്തിൽ നിന്നും മടങ്ങിയത്തിയതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിലും ജയ്സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
മകളെ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ കൊണ്ടു പോയതാണെന്ന് ജയ്സിംഗ് പറഞ്ഞു. അഭിനയിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേരളത്തിൽ എത്തിച്ചത്. കുടുംബത്തിത്തെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. വിവാഹത്തെക്കുറിച്ച് ഒരു സൂചന പോലും ആരും നൽകിയില്ല. കേരളത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് നേരിട്ടത് വലിയ അവഗണന. മകളോട് സംസാരിക്കണമെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസുകാർ കേട്ടില്ല. കള്ളക്കേസിൽ കുടുക്കി അകത്തിടും എന്ന് ഭീഷണിപ്പെടുത്തി. മകളെയും വാഗ്ദാനങ്ങൾ നൽകി പ്രലോഭിച്ചു കൂട്ടിക്കൊണ്ടു പോയതാണ്. മകളോട് സംസാരിക്കുക എന്ന ഒരു പിതാവിന്റെ അവകാശം പോലും നിഷേധിച്ചു. മകൾ തിരിച്ചുവരണം എന്നാണ് ആഗ്രഹമെന്നും ജയ്സിംഗ് പറഞ്ഞു.
തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ് മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയുടെയും യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനാനറെയും വിവാഹം കഴിഞ്ഞത്. മന്ത്രിയുടെയും സിപിഎം നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു ജാഗരൺ മഞ്ചും ജയ്സിംഗിനെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.















