വെല്ലൂർ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, വെല്ലൂരിലും പരിസര ജില്ലകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഞ്ചലോഹ വിഗ്രഹങ്ങളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഉമാൻ ജീൻ ഫാറൂക്ക് എന്ന വ്യക്തി ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്.
ബുധനാഴ്ച തിരുവണ്ണാമലൈ കില്പെന്നാതൂരിന് സമീപം നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. മാമല്ലപുരത്തുനിന്ന് തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിന് സമീപം ഭക്തർക്ക് വിൽക്കാൻ എത്തിച്ചതാണെന്നാണ് പിടിയിലായ ശ്രീനഗർ സ്വദേശി ഉമാൻ ഫാറൂഖ് മൊഴി നൽകിയത്. എന്നാൽ വിഗ്രഹങ്ങൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവ ട്രഷറിയിലേക്ക് മാറ്റി.
തിരുവണ്ണാമലൈയിലെ വിവിധ ഇടങ്ങളിൽ നിന്നായി 9.13 ലക്ഷം രൂപയും, റാണിപ്പേട്ടിലെ ആർക്കോട്ടിൽ ഒരു ഫർണിച്ചർ വ്യാപാരിയിൽനിന്ന് 84,000 രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കൂടാതെ രേഖകളില്ലാതെ കടത്തുകയായിരുന്ന 80,000 രൂപ വിലമതിക്കുന്ന ബിരിയാണി അരിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കടത്തപ്പെട്ട പുരാതന വിഗ്രഹങ്ങളും കലാരൂപങ്ങളും തിരികെ എത്തിക്കുന്നതിൽ എൻ ഡി എ കേന്ദ്ര സർക്കാരിന്റെ കാലത്ത് വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.















