കൊച്ചി: കോതമംഗലത്ത് എംഡിഎംഎയുമായി 18 കാരിയും ആൺസുഹൃത്തും പിടിയിൽ. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ, കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. 37 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
കോതമംഗലത്തെ കോളേജ് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ ബെംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ എന്നാണ് വിവരം. ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോതമംഗലം എക്‌സൈസ് റെയിഞ്ച് നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
റിസാന ഫാത്തിമ പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥിയായാണ് കോതമംഗലത്ത് എത്തിയത്. എന്നാൽ പഠനം ഉപേക്ഷിച്ച് ലഹരി വിൽപ്പനയിലേക്ക് എത്തുകയായിരുന്നു. ദിവസേന 3,000 രൂപയിലധികം വാടകയുള്ള ഹോട്ടലിൽ താമസിച്ചാണ് ഇരുവരും ലഹരി വിൽപ്പന നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.