ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഭാരതത്തിലേക്ക് നാടുകടത്താനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന നീരവ് മോദിയുടെ ആവശ്യം തള്ളി ബ്രിട്ടീഷ് ഹൈക്കോടതി. ഇതോടെ നിരവ് മോദിയെ വിചാരണയ്‌ക്കായി ഭാരതത്തിൽ എത്തിക്കാനുള്ള നടപടികൾ ശക്തമായി. യുകെ ഹൈക്കോടതി കിംഗ്സ് ബെഞ്ച് ഡിവിഷനാണ് അപ്പീൽ തള്ളിയത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,500 കോടിയുടെ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. 2019 മാർച്ച് 19 മുതൽ ബ്രിട്ടനിലെ ജയിലിലാണ് നിരവ് മോദി. അറസ്റ്റിന് പിന്നാലെ, കോടതികൾ നിരവിനെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിന് അംഗീകാരം നൽകുകയും മുൻ അപ്പീലുകൾ നിരസിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ നിരവ് മോദി വീണ്ടും മേൽ കോടതിയെ സമീപിക്കുകയും നടപടിക്രമങ്ങൾ വൈകിപ്പിക്കുയും ചെയ്തു. ഇന്ത്യയിൽ എത്തിയാൽ തനിക്ക് കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ കോടതിയെ സമീപിച്ചത്. എന്നാൽ ഇന്ത്യ നൽകിയ ചികിത്സ സംബന്ധിച്ച ഉറപ്പുകൾ കോടതി സ്വീകരിക്കുകയും പ്രതിയുടെ അപ്പിൽ നിരസിക്കുകയുമായിരുന്നു.















