കാഠ്മണ്ഡു: നേപ്പാളിന്റെ 47-ാമത് പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റു. രാമനവമി ദിനത്തിലെ ശുഭമുഹൂർത്തത്തിൽ രാഷ്‌ട്രപതി രാം ചന്ദ്ര പൗഡൽ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാഠ്മണ്ഡുവിലെ രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങുകൾ നടന്നത്. നേപ്പാളിന്റെ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ചടങ്ങിൽ മുൻ പ്രധാനമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാഠ്മണ്ഡു മേയർ എന്ന നിലയിൽ മികച്ച ജനപിന്തുണ നേടിയ ശേഷമാണ് ബാലേന്ദ്ര ഷാ രാജ്യത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് യുവാക്കളുടെയും സാധാരണക്കാരുടെയും പിന്തുണയോടെ അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
നേപ്പാൾ രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ സർക്കാരിന്റെ വരവ്. നേപ്പാളിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും തന്റെ സർക്കാർ മുൻഗണന നൽകുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ പ്രമുഖ കക്ഷികളായ നേപ്പാളി കോൺഗ്രസ്, സി.പി.എൻ തുടങ്ങിയ പാർട്ടികളുടെ ആധിപത്യം നിലനിൽക്കുന്ന രാഷ്‌ട്രീയ സാഹചര്യത്തിലാണ് റാപ്പർ കൂടിയായ ബലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുന്നത്.















