കൊച്ചി: ആഴക്കടലിലെ വൻ തിരമാലകൾക്കിടയിൽ 36 മണിക്കൂറോളം ജീവനുവേണ്ടി മല്ലിട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റ് ഗാർഡ് ഇടപെടലിലൂടെ പുതുജീവൻ. തമിഴ്‌നാട്ടിൽ നിന്നുള്ള ‘സിയോൺ’ എന്ന ബോട്ടിലെ ജീവനക്കാരനായ അസം സ്വദേശി രഞ്ജുമോനി സോനോവാളിനെയാണ് (40) കൊച്ചി തീരത്തുനിന്നും 27 കിലോമീറ്റർ അകലെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് ബോട്ട് മടങ്ങുന്നതിനിടെയാണ് രഞ്ജുമോനി അപ്രതീക്ഷിതമായി കടലിൽ വീണത്. രഞ്ജുമോനിയെ കാണാതായ വിവരം സഹപ്രവർത്തകർ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഉടൻ തന്നെ മറ്റ് തൊഴിലാളികൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മുംബൈയിലെയും കൊച്ചിയിലെയും മാരിടൈം റെസ്ക്യൂ സെന്ററുകളിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ അതിവേഗ പട്രോളിങ് കപ്പലായ ഐസിജിഎസ് അർണവേഷ് തിരച്ചിലിനായി നിയോഗിക്കപ്പെട്ടു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് കടലിൽ ഒഴുകിനടക്കുന്ന നിലയിൽ രഞ്ജുമോനിയെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ ഉപ്പുവെള്ളത്തിൽ കിടന്നതിനാൽ രഞ്ജുമോനി തീർത്തും അവശനായിരുന്നു. കടുത്ത നിർജ്ജലീകരണവും ശരീരതാപം കുറയുന്ന അവസ്ഥയും നേരിട്ട ഇദ്ദേഹത്തിന് കപ്പലിൽ വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൊച്ചിയിലെത്തിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.















