വിശാഖപട്ടണം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തിന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് രണ്ട് വമ്പന്‍ പ്രതിരോധ കരുത്തുകള്‍ ഇന്ന് നാവികസേനയുടെ ഭാഗമായി. രാജ്യത്തിന്റെ മൂന്നാമത്തെ തദ്ദേശീയ ആണവ അന്തര്‍വാഹിനി ‘ഐഎന്‍എസ് അരിധമനും’, അത്യാധുനിക സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ‘ഐഎന്‍എസ് താരാഗിരിയും’ ആണ് ഇന്ന് കമ്മീഷന്‍ ചെയ്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ വിശാഖപട്ടണത്താണ് ഈ ചരിത്ര ചടങ്ങുകള്‍ നടന്നത്. ‘അതൊരു വാക്കല്ല, അതൊരു ശക്തിയാണ് – അരിധാമന്‍!’ എന്ന് എക്സില്‍ കുറിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രി ഈ കരുത്തുറ്റ നീക്കത്തെ വിശേഷിപ്പിച്ചത്.
ശത്രുക്കളെ നശിപ്പിക്കുന്നവന്‍ എന്നാണ് ‘അരിധമന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസല്‍’ പദ്ധതിക്ക് കീഴിലാണ് ഈ അത്യാധുനിക അന്തര്‍വാഹിനി നിര്‍മ്മിച്ചത്. നേരത്തെ പുറത്തിറക്കിയ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാത് എന്നിവയേക്കാള്‍ വലുതും അത്യാധുനികവുമാണ് അരിധമന്‍. 7000 ടണ്ണാണ് ഇതിന്റെ ഭാരം. 83 മെഗാവാട്ടിന്റെ കോംപാക്ട് ലൈറ്റ് വാട്ടര്‍ റിയാക്ടറാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിലൂടെ ദീര്‍ഘകാലം വെള്ളത്തിനടിയില്‍ കഴിയാനും ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ നീങ്ങാനും സാധിക്കും.
മുന്‍ഗാമികളേക്കാള്‍ ഇരട്ടി മിസൈലുകള്‍ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. 8 വെര്‍ട്ടിക്കല്‍ ലോഞ്ച് ട്യൂബുകളാണ് ഇതിലുള്ളത്. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള 24 കെ-15 (സാഗരിക) മിസൈലുകള്‍ ഇതിന് വഹിക്കാനാകും. അല്ലെങ്കില്‍ 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള 8 കെ-4 മിസൈലുകള്‍ ഇതില്‍ സജ്ജീകരിക്കാം. ഭാവിയില്‍ 6,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-5 മിസൈലുകളെയും ഇത് പിന്തുണയ്‌ക്കും. അരിധാമന്റെ വരവോടെ കരയില്‍ നിന്നും വായുവില്‍ നിന്നും കടലില്‍ നിന്നും ആണവാക്രമണം നടത്താനുള്ള ഇന്ത്യയുടെ ശേഷി കൂടുതല്‍ ശക്തമായിരിക്കുകയാണ്.
മറ്റൊരു യുദ്ധക്കപ്പലാണ് ഐഎന്‍എസ് താരാഗിരി. പ്രോജക്ട് 17എ വിഭാഗത്തില്‍പ്പെട്ട നാലാമത്തെ യുദ്ധക്കപ്പലാണ് ഇത്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ അഭിമാനമായ ഈ കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സാണ് നിര്‍മ്മിച്ചത്. 6,670 ടണ്‍ ഭാരമുള്ള ഈ കപ്പലില്‍ 75 ശതമാനത്തിലധികം തദ്ദേശീയ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. 200-ലധികം ഇന്ത്യന്‍ ചെറുകിട വ്യവസായങ്ങളുടെ പങ്കാളിത്തം ഇതിനുണ്ട്. ഡീസല്‍-ഗ്യാസ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം വഴി അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും. സൂപ്പര്‍സോണിക് ഉപരിതല മിസൈലുകള്‍, വിമാനവിരുദ്ധ മിസൈലുകള്‍, മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ എന്നിവ താരാഗിരിയിലുണ്ട്. റഡാറുകളുടെ കണ്ണില്‍പ്പെടാത്ത രീതിയിലുള്ള രൂപകല്‍പ്പനയും കുറഞ്ഞ ശബ്ദസംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും സമുദ്രവ്യാപാര പാതകള്‍ സംരക്ഷിക്കുന്നതിനും ഈ രണ്ട് പുതിയ പ്ലാറ്റ്ഫോമുകളും നിര്‍ണ്ണായകമാണ്. യുദ്ധമുഖത്ത് മാത്രമല്ല, പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും താരാഗിരി ഉപയോഗിക്കാനാകും. കടലില്‍ എപ്പോഴും സജ്ജമായ ഒരു ആണവ അന്തര്‍വാഹിനി ഉറപ്പാക്കാന്‍ ഇന്ത്യക്ക് ഇനി സാധിക്കും. റഷ്യയില്‍ നിന്നുള്ള ചക്ര-3 അറ്റാക്ക് സബ്മറൈന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ കരുത്തുറ്റ കപ്പലുകള്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ കൈവരിച്ച നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണിത്. ഇന്ത്യക്കാര്‍ രൂപകല്‍പ്പന ചെയ്ത്, ഇന്ത്യക്കാര്‍ നിര്‍മ്മിച്ച്, ഇന്ത്യക്കാര്‍ തന്നെ പ്രവര്‍ത്തിപ്പിക്കുന്ന ഈ വമ്പന്‍ പടക്കപ്പലുകള്‍ ‘വികസിത ഭാരതത്തിന്റെ’ കരുത്തുറ്റ സമുദ്രാതിര്‍ത്തികളുടെ കാവല്‍ക്കാരായി മാറും.















