തിരുവനന്തപുരം: അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം നൽകിക്കൊണ്ട് രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി. ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും അണിനിരന്ന ജനതതിക്കിടയിലൂടെ തുറന്ന ജീപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ജൈത്രയാത്ര . തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെ മണ്ണ് നുള്ളിയിട്ടാൽത്താഴെ വീഴാത്ത രീതിയിൽ തിങ്ങി നിറഞ്ഞ പുരുഷാരം,മോദി, മോദി, വിളികളോടെ പ്രധാന സേവകനെ വരവേറ്റു. നഗര മണ്ഡലങ്ങളിലെ എൻ ഡി എ സാരഥികളായ ആർ ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, വി. മുരളീധരൻ എന്നിവർ നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തിൽ ജനങ്ങളുടെ സ്വീകരണവുംസ്നേഹവും ഏറ്റു വാങ്ങി നീങ്ങി.
വാഹനത്തിലെ സ്ഥല പരിമിതിയും സുരക്ഷാ വ്യവസ്ഥകളും മൂലം മറ്റു സ്ഥാനാർത്ഥികൾക്ക് പ്രധാനമന്ത്രിക്ക് ഒപ്പം ചേരാനായില്ല. ഇവരെ പ്രധാനമന്ത്രി പ്രത്യേകം കാണുകയുണ്ടായി. സന്ധ്യയായതിനാൽ ദീപപ്രഭയിൽ തെളിയുന്ന താമര ചിഹ്നവുമേന്തിയാണ് നേതാക്കൾ ജനക്കുട്ടത്തെ അഭിവാദ്യം ചെയ്തത്.
സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പ്രധാനമന്ത്രിയുടെ പരിപാടികളുടെ പരിസമാപ്തികൂടിയായിരുന്നു ഇന്ന്.തിരുവല്ലയിൽ നടന്ന പൊതുയോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്.















