തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമന വിവാദത്തിൽ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്തുനിന്ന് കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല. പ്ലീഡർ സ്ഥാനത്തേക്ക് കെ ബി പ്രദീപിനെ നിയമിക്കാൻ ചരട് വലിച്ചത് ആരെന്ന് പൊതുസമൂഹത്തിന് അറിയണം. നിലവിലെ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് നിയമനം. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ശബരിമല സ്വർണ്ണം കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശന്, കോൺഗ്രസിന് അധികാരം ലഭിച്ചതിന് പിന്നാലെ മിണ്ടാട്ടമില്ല,
കോൺഗ്രസിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്ലീഡർ സ്ഥാനത്തേക്ക് കെ ബി പ്രദീപിനെ നിയമിച്ച നടപടി. ശബരിമല കൊള്ളയടിക്കുന്നതിലും അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ടാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമർശനം.
ദേവസ്വം സ്പെഷ്യൽ പ്ലീഡർ സ്ഥാനത്ത് നിന്നും അഡ്വക്കേറ്റ് കെ.ബി. പ്രദീപ് രാജി വച്ചത് കൊണ്ട് മാത്രം ഈ വിഷയം അവസാനിക്കുന്നില്ല. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചന ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് വേണ്ടി കോടതിയിൽ വാദിച്ച അതേ അഭിഭാഷകനെത്തന്നെ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നിയമിച്ചത് എന്ത് അടിസ്ഥാനത്തിലാണ്?
ഇതുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. ആരാണ് ഈ നിയമനത്തിന് ചരടുവലിച്ചത്? ആരാണിതിന് അനുമതി നൽകിയത്? നിലവിലെ അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയൊരു ശ്രമമായിരുന്നില്ലേ ഇത്?
പ്രതിപക്ഷത്തിരുന്നപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് വി.ഡി. സതീശൻ. എന്നാൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ ആ ആവശ്യം അപ്രത്യക്ഷമായി. പകരം, ആ കേസിൽ പ്രതിസ്ഥാനത്തുള്ളവർക്ക് വേണ്ടി ഹാജരായ അഭിഭാഷകനെത്തന്നെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചു.
കോൺഗ്രസിന്റെ ലജ്ജയില്ലാത്ത ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്!
ശബരിമല കൊള്ളയടിക്കുന്ന കാര്യത്തിലും, അയ്യപ്പവിശ്വാസികളെ വഞ്ചിക്കുന്നതിലും, പരസ്പരം കുറ്റകൃത്യങ്ങൾ മൂടിവയ്‌ക്കുന്നതിലും കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. അവർ രണ്ടല്ല, ഒന്നാണ്!
ശബരിമല കൊള്ളയടിക്കാനും ആചാരലംഘനത്തിനും കൂട്ടുനിന്ന ഓരോ കുറ്റവാളിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ബിജെപി/എൻഡിഎയുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.















