ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന സംഭാവനപ്പണം ജീവനക്കാര്‍ തന്നെ തട്ടിയെടുക്കുന്നുവെന്ന പരാതിയില്‍ നാടകീയ നീക്കങ്ങളുമായി ഉത്തര്‍പ്രദേശ് പോലീസ്. ക്ഷേത്രത്തിലെ സംഭാവനകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരനായ ലവ് കുശ് മിശ്രയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പത്ത് ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. റുഡൗലിയിലെ ഷുജഗഞ്ച് പ്രദേശത്തുള്ള മീനാപൂര്‍ ഫഗൗലി ഗ്രാമവാസിയായ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയ്ഡില്‍ കണ്ടെടുത്ത പണത്തില്‍ അഞ്ച് ലക്ഷം രൂപ വീടിനുള്ളിലെ അലമാരയില്‍ നിന്നുമാണ് ലഭിച്ചത്. എന്നാല്‍ ബാക്കി അഞ്ച് ലക്ഷം രൂപ വീട്ടുപറമ്പിലെ ചാണകക്കൂമ്പാരത്തിനടിയില്‍ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു. കണ്ടെടുത്ത ഈ പണത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം തുടരുകയാണ്. ക്ഷേത്രത്തിലെ പണം മോഷ്ടിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കുറ്റക്കാര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേസ് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പന്ത് ഐഎസ് ഓഫീസറായ വിജയ് വിശ്വാസ്, ഐപിഎസ് ഉദ്യോഗസ്ഥന്‍ കിരണ്‍ എസ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ സെക്രട്ടറി നീല്‍ രത്തന്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ‘ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്’ തന്നെയായിരുന്നു ക്ഷേത്രത്തിലെ സംഭാവന കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ലവ് കുശ് മിശ്ര അയോധ്യയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇക്കാലയളവില്‍ ഇയാളുടെ ജീവിതനിലവാരത്തില്‍ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ട ഗ്രാമീണര്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ, സംഭാവന എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റ് രണ്ട് ജീവനക്കാരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വഴിപാടുകള്‍ എണ്ണുന്ന ചുമതലയുണ്ടായിരുന്ന ഇവര്‍ക്ക് പ്രതിമാസം 18,000 മുതല്‍ 20,000 രൂപ വരെ മാത്രമാണ് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ഈ ചെറിയ ശമ്പളത്തിനിടയിലും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവരുടെ സ്വത്ത് വകകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഒരു ജീവനക്കാരന്‍ ഈ അടുത്ത കാലത്തായി ഏതാണ്ട് ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി വാങ്ങി. രണ്ടാമത്തെ ജീവനക്കാരന്‍ ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന മറ്റൊരു പ്ലോട്ട് സ്വന്തമാക്കി.
മിതമായ ശമ്പളം പറ്റിയിരുന്ന ഇവര്‍ ഇത്രയും വിലകൂടിയ ഭൂമി വാങ്ങിയതിനെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്തിമ നിഗമനങ്ങളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിട്ടില്ല.















