മലപ്പുറം: സെൻട്രൽ ജയിലിൽ വിനോദത്തിന് സൗകര്യമില്ലെന്നുള്ള തടവുകാരന്റെ പരാതി മനുഷ്യാവകാശ കമീഷൻ തള്ളി. തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാൻ കളിസ്ഥലമില്ലെന്നും തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമില്ലെന്നുമായിരുന്നു പരാതി. മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിനതടവിന് ശിക്ഷിച്ച മലപ്പുറം സ്വദേശിയാണ് പരാതി സമർപ്പിച്ചത്. ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് കേസ് പരിഗണിച്ചത്.
എല്ലാ ദിവസവും ഉച്ചയ്‌ക്കുശേഷവും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും ടിവി കാണാൻ സൗകര്യമുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട്മനുഷ്യാവകാശകമീഷനെ അറിയിച്ചു. ഫുട്ബോളും വോളിബോളും കാരംസും ചെസും സെല്ലുകളിൽ ലഭ്യമാണ്. നടുമുറ്റത്ത് വ്യായാമത്തിന് സൗകര്യമുണ്ട്. പരാതിക്കാരൻ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്















