ലക്നൗ: ഭാരതത്തിന്റെ പ്രതിരോധ നവീകരണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഉത്തർപ്രദേശ്. രാജ്യത്തെ പ്രധാന ‘ഡ്രോൺ ശക്തി’ ഹബ്ബായി യുപി മാറുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതികളും ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ശക്തമായ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിൽ. ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഭാരതത്തെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ്.
ഈ മുന്നേറ്റത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ‘ദിവ്യാസ്ത്ര MK-1′ (Divyastra MK-1) എന്ന ഡ്രോൺ. ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ശേഷിയുള്ള ഈ ഡ്രോൺ, അതിർത്തി സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. കഠിനമായ കാലാവസ്ഥയിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഒരുപോലെ കൃത്യതയോടെ പ്രവർത്തിക്കാൻ ഇതിന് സാധിക്കും.
ഇത്തരം തദ്ദേശീയ കണ്ടുപിടിത്തങ്ങൾ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുമെന്നും വിദേശ ഡ്രോണുകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ’ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി ഡ്രോൺ നിർമ്മാണം, ഗവേഷണം, പരിശീലനം എന്നിവയ്‌ക്കായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. ഈ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിലെ കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















